Thursday, October 30, 2008

ചെചോരി

ഒരു പളുങ്കുഭരണിയില്‍ ഞാന്‍ ശേഖരിക്കുന്നത്‌ വാക്കുകളാണ്‌. ഏതുഭാഷയില്‍ നിന്നായാലും ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത്‌ മനസ്സിലെ ഈ ചെപ്പില്‍ വീഴും. ചെറുപ്പത്തില്‍ വളപ്പൊട്ടുകളും പുളിംകുരുകളും മയില്‍പ്പീലിയും മറ്റും അടുത്തവീട്ടിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ശേഖരിച്ചിരിക്കണം.

ഉറുദുവിലാണ്‌ എനിക്കു പ്രിയപ്പെട്ട പലവാക്കുകളുമുള്ളത്‌. അവ കേള്‍ക്കുമ്പോള്‍ അവയുടെ നാദം പിന്നെയും നിലനില്‍ക്കുന്നതായി തോന്നും. ഉറുദുവില്‍ നിന്ന് ധാരാളം ഉദാഹരണങ്ങളുണ്ട്‌. തമിഴിലും അതെ. രണ്ടും സംഗീതത്തിന്റെ ഭാഷയാണ്‌. മലയാളത്തില്‍ മധുര മൊഴി അമ്മഭാഷയായതിനാല്‍ അവിടെ നില്‍ക്കട്ടെ. "സയനോര" എന്നവാക്ക്‌ ജാപ്പനീസില്‍ നിന്നു കേട്ട നല്ല പദമാണ്‌. സ്നേഹിക്കുന്നവര്‍ക്ക്‌ പങ്കുവെയ്ക്കാവുന്ന ഏറ്റവും മധുരമുള്ള വാക്യം സിംഗളത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്‌. "മമ ആട്ടെ ആതിരേയ്‌" ഇത്‌ കേള്‍ക്കുമ്പോള്‍ ധനുമാസം ഓര്‍മവരും. കക്കാടിന്റെ കവിതയും.
നന്ദി എന്നത്‌ 'തഗാലോഗില്‍' നിന്ന് (ഫിലിപ്പിന്‍ ഭാഷ) "സലാമത്‌"

സുഖമാണോ എന്ന ചോദ്യം മധുരതരമായി അനുഭവപ്പെട്ടത്‌ കിഷില്‍ (ഇറാന്റെ അധീനതയിലുള്ള ഒരു ദീപ്‌)പോയപ്പോള്‍ കേട്ട ബലൂചി ഭാഷയില്‍ നിന്നുമാണ്‌. "ചെചോരി"

വാല്‍
ആളുകള്‍ക്ക്‌ പലതരത്തിലുള്ള ഹോബികളുമുണ്ട്‌.മുനീറിന്‌ (മുന്‍ മന്ത്രി) നാണയശേഖരണം സ്റ്റാമ്പു ശേഖരണം ഹോബിയാണ്‌.(ഫിലാറ്റലി, നുമിസ്മാറ്റിക്സ്). ആനയെ വളര്‍ത്തലായിരുന്നു പക്രന്‍കാക്കയ്ക്ക്‌ (നാദാപുരത്തു ജീവിച്ചിരുന്ന ഒരു ആനപ്രേമി) ഹോബി.(ആനാറ്റലി) ബാലകൃഷ്ണന്‌ (സിനിമാ നടനും ഫോട്ടോഗ്രാഫറുമായ തടിച്ച ബലകൃഷ്ണന്‍) മദ്യകുപ്പികള്‍ ശേഖരിക്കല്‍ (കുപ്പ്യാറ്റലി) നാട്ടിലെ ചില പ്രമാണിമാര്‍ക്കു് വിവാഹത്തിലൂടെ ഭാര്യമാരെ ശേഖരിക്കലാണ് ഹോബി.(ഭാര്യാറ്റലി)
ഇത്തരക്കാര്‍ ജാഗ്രതൈ


ഞാനും എന്റെ പെണ്ണും
"നമുക്ക്‌ പണത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ കൂടിവരികയാണ്‌. നിനക്കാണെങ്കില്‍ ചെലവ്‌ അതിനനുസരിച്ച്‌ ചെയ്യാനും അറിയില്ല. ഞാന്‍ വല്ല ഹര്‍ക്കത്തുള്‍ മുജാഹിദീനിലോ മറ്റോ ചേരുകയാണ്‌. മരിച്ചാലും വേണ്ടില്ല. നിന്റെ തിടുക്കം തീരുമല്ലോ."
"വെഷമം തോന്നരുത്‌. തീവ്രവാദസംഘടനയില്‍ അംഗമാവുന്നതിന്‌ മിനിമം യോഗ്യതയായി ഒരു ബുള്ളറ്റ്‌ കടന്നു പോകാനുള്ള ശരീരമെങ്കിലും വേണം. അതാവട്ടെ എന്നിട്ട്‌ ആലോചിക്കാം"

Friday, October 17, 2008

അബ്ദുല്ലക്കുട്ടി സ്റ്റാന്ററ്റീസ്‌

(“ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായിരിക്കുന്നത് പോലെ മുസ്ലിമുമാണ്” ഈ രൂപത്തില്‍ ഒരു അഭിമുഖം 16/10/2008 കേരള കൌമുദിയില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചതിനെ അധികരിച്ച്)
അബ്ദുല്ലക്കുട്ടി കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട്‌ മിലിറ്റന്റ്‌ 'പ്രത്യയശാസ്ത്രങ്ങളുടെ' തോണിയിൽ കാലിടുക എന്ന വൈരുദ്ധ്യത്തിലാണ്‌ നിൽക്കുന്നത്‌. വ്യക്തിപരമായി അദ്ദേഹം അനുഭവിക്കുന്ന സംഘർഷത്തിന്റെ അളവ്‌ പുറത്തെന്തൊക്കെ പ്രകടിപ്പിച്ചാലും അതീവ തീവ്രമായിരിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌ ഇത്തരം "രണ്ടും" ആയിരിക്കലുകൾ വലിയ പ്രശ്നമുണ്ടാക്കുകയില്ല. കാരണം അയാൾ ഈ രണ്ടിന്റേയും ആഴത്തിലേക്ക്‌ പോകേണ്ടതില്ല. എന്നാൽ അബ്ദുല്ലക്കുട്ടിയെപോലെ പ്രമുഖനും നിരന്തരം പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരാളുടെ കാര്യം അങ്ങനെയല്ല.


അബ്ദുല്ലക്കുട്ടിയുടെ "ഇസ്ലാം" എന്ന അവസ്ഥ അദ്ദേഹം തെരഞ്ഞെടുത്തതല്ല. അത്‌ അദ്ദേഹത്തിൽ ജന്മ സിദ്ധമാണ്‌. മാത്രമല്ല, അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധങ്ങളൊക്കെ ഈ മതത്തിൽ നിന്നുള്ളവരുമാണ്‌. വളരെ അടുത്ത ബന്ധങ്ങൾ നമുക്ക്‌ ആവശ്യമായിവരുന്നത്‌ നമ്മുടെ വളരെ ലോലവും തീവ്രവും മറ്റാരുമായും പങ്കുവെയ്ക്കാൻ അത്ര എളുപ്പമല്ലാത്തതുമായ ചില വികാരങ്ങൾ പങ്കുവെക്കേണ്ടി വരുമ്പോഴും നമ്മുടെ ശേഷി ശരാശരിയിൽ താഴ്‌ന്നിരിക്കുമ്പോഴുമാണ്‌. നമ്മുടെ ശേഷിയെപ്പറ്റി ബോധമുണ്ടാവുന്നത്‌ പ്രായം അതിരുവിടുന്നു എന്ന തോന്നലുണ്ടാവുമ്പോഴും ഒരു ആശ്രയം ആവശ്യമാകുന്നു എന്ന തോന്നലുണ്ടാവുമ്പോഴുമാണ്‌. അവിടെ നാം വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാവുന്നു. യുക്തിവാദി ശരണം വിളിക്കാൻ തുടങ്ങുന്നു. അമ്മയുടെ തലോടലുകളും പെങ്ങളുടെ സാന്ത്വനിപ്പിക്കലുകളും ജ്യേഷ്ടന്റെ "പോട്ടെടാ" പറയലുകാളുമൊക്കെയായി അതു നമ്മെ പിന്നെയും പിന്നെയും സജ്ജരാക്കുന്നു.


മാർക്സിസ്റ്റു പാർട്ടിയിലെ അംഗത്വം അബ്ദുല്ലക്കുട്ടി സ്വയം തെരഞ്ഞെടുത്തതാണ്‌. വലിയ അധ്വാനമില്ലാതെ വേണമെങ്കിൽ അത്‌ കളയാം. നാം തെരഞ്ഞെടുക്കുന്ന വിശ്വാസങ്ങളേക്കാൾ എത്രയോ ശക്തമാണ്‌ ജന്മസിദ്ധമായ നമ്മുടെ വിശ്വാസം. നമ്മുടെ അബോധത്തെ നിയന്ത്രിക്കുന്നത്‌ അതാണ്‌. ഭൗതികവാദങ്ങളൊക്കെ വ്യക്തിപരമായ കാര്യമാവുമ്പോൾ മതങ്ങൾ സമൂഹത്തിന്റെ അധീശ ശ്ക്തിയിലാണ്‌ നിലനിൽക്കുന്നത്‌. ഇത്‌ തെളിയിക്കാൻ ചെറിയ ഒരു ഉദാഹരണം പറയാം. ഒരു ഭൗതികവാദി ഒരു മതവിശ്വാസിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാൽ (പെണ്ണുങ്ങളിലാണ്‌ കുതിര കയറാൻ എളുപ്പം) പെൺകുട്ടിക്ക്‌ അവളുടെ മതത്തിൽ തുടരുന്നതിൽ സമൂഹത്തിന്റെ എതിർപ്പുണ്ടാവില്ല. ഒരു നല്ല ഭൗതികവാദിക്കും എതിർപ്പുണ്ടാകേണ്ടതില്ല. കാരണം ഭൗതികവാദിക്ക്‌ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതുണ്ട്‌. എന്നാൽ തിരിച്ച്‌ ഒരു മതവിശ്വാസി ഒരു ഭൗതികവാദിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാലോ? ഇത്തരം ഒരു സാമൂഹ്യചുറ്റുവട്ടത്തിലാണ്‌ അബ്ദുല്ലക്കുട്ടിക്ക്‌ താൻ എന്തിലാണ്‌ കൃത്യമായും നിൽക്കേണ്ടതെന്ന് മനസ്സിലാകാത്തത്‌.


ഇസ്ലാം ചിട്ടായായി സംഘടിപ്പിക്കപ്പെട്ടതിൽ യുദ്ധം ഒരു പ്രധാന ഘടകമാണ്‌. അന്നത്തെ ഗോത്രവർഗജീവിതത്തിൽ യുദ്ധം എന്നത്‌ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വിപ്ലവം ആത്യന്തിക ലക്ഷ്യമായി സംഘടിപ്പിക്കപ്പെട്ട മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ഇങ്ങനെ തന്നെയാണ്‌. യുദ്ധത്തിൽ പാലിക്കപ്പെടേണ്ട ധാരാളം അച്ചടക്കങ്ങളിലൊന്നാണ്‌ മേൽഘടകത്തിനു കീഴടങ്ങുക എന്നത്‌. ഇത്‌ രണ്ടിലും ഒരേ പോലെയാണ്‌. ഇനി ഒരു കമ്മ്യൂണിസ്റ്റുകാരന്‌ മതവിശ്വാസിയാകാമോ എന്നതുപോലെ ഒരു മുസ്ലിം വിശ്വാസിക്ക്‌ കമ്മ്യൂണിസ്റ്റാകാമോ എന്നതും ചർച്ചചെയ്യേണ്ടതുണ്ട്‌. ഇതിൽ ഏതെങ്കിലുമൊന്ന്‌ പറ്റില്ല എന്നുവന്നാൽ അബ്ദുല്ലക്കുട്ടി "റിസ്കി"ലാവും.


വൈരുദ്ധ്യാതിഷ്ടിത "ഭൗതികവാദം" അടിത്തറയായിട്ടുള്ള മാർക്സിസം ഉള്ളവരിൽ നിന്ന് ബലം പ്രയോഗിച്ച്‌ പിടിച്ചെടുക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തും കാണുന്നില്ല. എന്നാൽ ഇസ്ലാമാകട്ടെ ഒരാളുടെ മുതൽ അയാളുടെ പൊരുത്തപ്പെടൽ കൂടാതെ പിടിച്ചെടുക്കുന്നത്‌ പൊറുക്കാനാവാത്ത തെറ്റായിക്കാണുന്നു. പണ്ട്‌ ഭൂപരിഷകരണം നടപ്പിലാക്കിയ കാലത്ത്‌ ഈ അടിസ്ഥാനത്തിൽ പല മുസ്ലിംഗളും ജന്മിയുടെ സ്വത്ത്‌ സ്വീകരിക്കാതിരുന്നിട്ടുണ്ട്‌. പാർട്ടി ഇങ്ങനെയൊരു തീരുമാനമെടുത്ത്‌ യുദ്ധസജ്ജമായാൽ അബ്ദുല്ലക്കുട്ടിയെപോലുള്ളവരുടെ നിലപാടെന്തായിരിക്കും? ധാരാളം അന്ത വിശ്വാസങ്ങളും അശാസ്ത്രീയതകളും മതത്തിന്റെ പിന്തുണയോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. പലതും, അതിന്റെ തുടക്കത്തിൽ മതത്തിനെതിരാവുമോ എന്ന ഭീതിയിലാണ്‌ ഈ എതിർപ്പുകൾ. പിൽകാലങ്ങളിൽ മതമേലാവുകാർ ഈ ഞാണിന്മേലും ബാലൻസുചെയ്യാൻ ശീലിക്കുമ്പോഴാണ്‌ ഈ നിരോധനങ്ങൾ അലിയുന്നത്‌. എന്നാൽ മാർക്സിസ്റ്റുകാരന്‌ ഇത്തരം വിശ്വാസങ്ങളോട്‌ പോരടിക്കേണ്ടതുണ്ട്‌. കാരണം വിപ്ലവത്തിന്റെ മുന്നണിപോരാളികളാവേണ്ടത്‌ തികച്ചും മാർക്സിസ്റ്റു ഭൗതികവാദബോധം സാമൂഹ്യചാലകശക്തിയായിരിക്കുന്ന ഒരു ജനതയാണ്‌. ജനാധിപത്യത്തിൽ എല്ലാം വോട്ടായതിനാൽ മാർക്സിസ്റ്റുകാർ തൽക്കാലം ക്ഷമിക്കുന്നെന്നേയുള്ളൂ. ഇസ്ലാം, വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരിപൂർണ്ണമാണ്‌. അങ്ങനെയല്ല എന്നു വിശ്വസിക്കുന്നയാൾ അതിൽ നിന്നും പുറത്തുപോകും. ഈ പുറത്താകലുകൾക്ക്‌ പോളിറ്റ്ബ്യൂറോ കൂടി തീരുമാനമെടുക്കേണ്ടതില്ല. ദൈവമാണ്‌ ഇതിൽ മെംബർഷിപ്പ്‌ കൊടുക്കുന്നത്‌.


"നാം നിങ്ങൾക്ക്‌ ഈ വിശ്വാസം പരിപൂർണ്ണമാക്കിതന്നിരിക്കുന്നു" എന്നതിൽ ഈ വിശ്വാസത്തിൽ എല്ലാം ഉൾകൊണ്ടിരിക്കുന്നു എന്നാണ്‌ അർത്ഥം. അതായത്‌ രാഷ്ട്രീയം, സാംബത്തികം, ഭൗതിക, ആത്മീയം തുടങ്ങി എല്ലാ മേഖലയും. ഇങ്ങനെ എല്ലാമേഖലയും ഉൾകൊണ്ടിരിക്കുന്ന ഒരു വിശ്വാസം കയ്യിലിരിക്കുന്ന ഒരാൾ എന്തിനാണ്‌ മറ്റൊന്നിൽ പ്രവർത്തിക്കുന്നതും വിശ്വസിക്കുന്നതും? മാർക്സിസവും ഇതേപോലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്‌. അബ്ദുല്ലക്കുട്ടിക്ക്‌ ജീവിതത്തിന്റെ ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും മതവുമായി സന്ധിചെയ്യാതിരിക്കാനാവില്ല. അങ്ങനെ സന്ധിചെയ്യാതിരിക്കണമെങ്കിൽ അപാരമായ ഇച്ഛാശക്തി ആവശ്യമാണ്‌.


വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രംവേണ്ട ചില "കാണിക്കലുകളിൽ" മാത്രം സന്ധിചെയ്ത്‌ മതത്തിൽ ഒരു സാധാരണക്കാരന്റെ കാലും (ആഴത്തിലുള്ള തത്വശാസ്ത്ര പ്രശ്നങ്ങളിലൊന്നും ഇസ്ലാം കാര്യത്തിൽ ഉത്തരം പറിയേണ്ടുന്നകാര്യം അബ്ദുല്ലക്കുട്ടിക്കില്ല. ചുരുക്കം ചില കവാത്തുകൾ ചെയ്ത്‌ 'ഞമ്മളും ഇങ്ങളെയാളാ' ന്ന് കാണിച്ചാൽ മതി) പ്രമുഖമായ സ്ഥാനമുള്ള മാർക്സിസ്റ്റു പാർട്ടിയിൽ ഒരു കാൽ ശക്തമായും ഉറപ്പിച്ചു കൊണ്ട്‌ അബ്ദുല്ലക്കുട്ടിയുടെ നില "സ്റ്റാന്ററ്റീസ്‌" പൊസിഷനിലാണ്‌.

Tuesday, October 14, 2008

കാഴ്ച്ചയുടെ നിറങ്ങൾ

കാഴ്ചയുടെ നിറം
പച്ചയാവുമ്പോൾ കാട്‌
നീലയാവുമ്പോൾ കടൽ
കറുപ്പാവുമ്പോൾ രാത്രി.
ചൊറിയാവുമ്പോൾ പ്രേമം
രതിയാവുമ്പോൾ മതി
ഇനിയും പറയുമ്പോൾ
കനവായ്‌ മാറാം, നിഴൽ-
പരുക്കൻ യാഥാർത്ഥ്യവും.
-----------------------
പന്ത്രണ്ടാണ്ട് വനവാസം കഴിഞ്ഞിരിക്കുന്നു. അജ്ഞാതവാസത്തിന്റെ ഇലപൊഴിയലുകള്‍ ഒരുപക്ഷെ ഇനിയുമുണ്ടാകാം, താല്‍lക്കാലികമായെങ്കിലും വീണ്ടും ഒരു ബ്ലോഗു വസന്തം തളിരിടുകയാണ്.
-----------------------
ഞാനും എന്റെ പെണ്ണും

ജൌളിക്കടയില്‍ കയറി ഒരു ഷര്‍ട്ടെടുക്കാന്‍ തുടങിയപ്പോള്‍ അവള്‍ തടഞ്ഞു. “വേണ്ട ഞാനെടുക്കും. നിങ്ങളുടെ സെലക്ഷന്‍ മഹാ മോശമാണ്.“
“നിന്റെ സെലക്ഷന്‍ അടിപൊളിയാണ്.”
“അതെ, ഇപ്പൊഴെങ്കിലും സമ്മതിച്ചല്ലൊ”
“അതു സമ്മതിക്കാന്‍ നമ്മുടെ ജീവിതം തന്നെ ധാരാളം മതി തെളിവായി”

Friday, September 19, 2008

Thursday, August 16, 2007

പറയാനും വയ്യ.....

(നിങ്ങളുടെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല, എന്നാല്‍ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍പോലും ഞാന്‍ തയ്യാറാണ്‌. വോള്‍ടയര്‍)

സ്ത്രീകള്‍ക്കെതിരായുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരായി ഈ അടുത്ത കാലത്ത്‌ സുപ്രീം കോടതിയും പാര്‍ല്യമെന്റു തന്നെയും ധാരാളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി. 1997 ല്‍ അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കോടതി നിര്‍വചിക്കുകയും ചെയ്തു. ഈ നിര്‍വചനത്തില്‍ വന്ന പലതും "മാനിപ്പുലേറ്റ്‌" ചെയ്യപ്പെടാന്‍ വളരെ എളുപ്പമുള്ളതും അതിനാല്‍ തന്നെ മനുഷ്യത്വവിരുദ്ധവും ക്രമേണ സ്ത്രീകള്‍ക്കു തന്നെ എതിരായി തിരിയാന്‍ സാധ്യതയുള്ളതുമാണ്‌.


ഈ നിര്‍വചനപ്രകാരം അശ്ലീലം എന്താണെന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണ്‌. തൊടല്‍, തലോടല്‍, പിടിക്കല്‍, നുള്ളല്‍ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ അതിക്രമം മുതല്‍ നോട്ടം, അശ്ലീല ചുവകലര്‍ന്ന സംസാരം, ലൈംഗികതയ്ക്‌ ക്ഷണിക്കല്‍, പ്രേരിപ്പിക്കല്‍, ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങിയ സോഫ്റ്റ്‌ വെയര്‍ അതിക്രമങ്ങള്‍ വരെ ഇതില്‍പ്പെടും. ഇതിനുള്ള ശിക്ഷ ബലാത്സംഗത്തിന്റെ ഗണത്തില്‍പ്പെടുത്തിയാണ്‌ തീരുമാനിക്കുന്നത്‌. ആദ്യരാത്രിയില്‍ നവവധു കൈ തട്ടിമാറ്റിയതിനെ അവഗണിച്ചു പോയാല്‍ വരെ മേല്‍പ്പറഞ്ഞ ശിക്ഷക്ക്‌ പുരുഷന്‍ അര്‍ഹനാണ്‌. ഇതിലിടപെട്ട്‌ പണ്ട്‌ ശ്രീ എം. പി നാരായണപ്പിള്ള എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്‌ ഓര്‍മ്മിക്കട്ടെ. ലോകത്തിലെ എല്ലാ സ്ത്രീകളും അവള്‍ എത്ര ചീത്തയായാലും ശരി ആദ്യരാത്രിയില്‍ ചെറിയ ചെറിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരിക്കും. അതവളുടെ പ്രകൃതിയുടെ ഭാഗമാണ്‌. അതിനെ പുരുഷന്‍ അവഗണിച്ചതിനാലാണ്‌ മനുഷ്യന്‍ ഇന്ന് 600 കോടി കവിഞ്ഞു നില്‍ക്കുന്നത്‌. ഇക്കാരണത്തിന്‌ ജയില്‍ ശിക്ഷ അനുഭവിക്കണമെങ്കില്‍ എല്ലാ പുരുഷന്മാരും അതിന്‌ അര്‍ഹരായിരിക്കും.


മനുഷ്യന്റെ സ്വഭാവവും പ്രകൃതിയും ശാസ്ത്രീയമായി മന്‍സ്സിലാകതിരുന്ന കാലത്താണ്‌ നമ്മുടെ സദാചാരങ്ങളധികവും രൂപമെടുത്തിട്ടുള്ളത്‌. വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിക്കുന്നതിനു മുന്‍പ്‌ എല്ലാ ഓരോ ബന്ധപ്പെടലിലും കുട്ടികളുണ്ടാകാനുള്ള സാധ്യതയും ഒരുപാട്‌ കൂടുതലായിരുന്നു. ഇന്ന് ധാരാളം നിയന്ത്രണ മാര്‍ഗങ്ങള്‍ ലഭ്യമാണ്‌.പല സദാചാരങ്ങളും പില്‍ക്കാലത്ത്‌ മതങ്ങള്‍ രൂപംകൊണ്ടപ്പോള്‍ അവയുടെ ഭാഗമായി. സ്ത്രീകളുടെ ലൈംഗികാവയങ്ങളുടെ കൃത്യവും ശസ്ത്രീയവുമായ ജ്ഞാനം നമുക്ക്‌ ലഭിച്ചിട്ട്‌ കഷ്ടിച്ച്‌ ഒരു അഞ്ഞൂറ്‌ വര്‍ഷമേ ആയിട്ടുള്ളൂ. ഡോക്റ്റര്‍ കൊളംബസ്സ്‌ ആണ്‌ ക്ലിറ്ററിസിന്റെ പ്രവര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കിയതത്രെ. (കൊളംബസ്‌ ഡിസ്കവേഡ്‌ ദി അമേരിക്ക ഒഫ്‌ വുമണ്‍)


പുരുഷന്റെ ലൈംഗികത തുറന്നതും കൃത്യമായി മനസ്സിലാക്കാവുന്നതും തെളിയിക്കാനാവുന്നതും തെളിയിക്കണമെന്ന് ഏതു നിമിഷവും വെല്ലുവിളിക്കപ്പെടുന്നതുമാണ്‌. എന്നാല്‍ സ്ത്രീയുടെ ലൈംഗികത അടഞ്ഞതും മനസ്സിലാക്കാനും തെളിയിക്കാനുമാവാത്തതുമാണ്‌. ഇപ്പറഞ്ഞതിനര്‍ഥം സ്ത്രീക്‌ ലൈംഗിക വികാരമില്ലെന്നോ അവള്‍ ഇക്കാര്യം ആവശ്യമില്ലത്തവളാണെന്നോ അല്ല. അവരത്‌ സമ്മതിച്ചുതരികയില്ലെങ്കിലും. പലജീവികളിലും എന്നപോലെ മനുഷ്യനിലും പുരുഷനാണ്‌ ലൈംഗികാന്വേഷിയും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നയാളും. ഇക്കാര്യം ഒരു കുറ്റമായി കാണാനാണ്‌ നമ്മുടെ സദാചാരം പഠിപ്പിച്ചിരിക്കുന്നത്‌. ഒരു പുരുഷന്‍ ലൈംഗിക വികാരമുണ്ടാകുന്നത്‌ എങ്ങനെ കുറ്റമാകും? ലൈംഗികത എല്ലാവരുടേയും ജീവല്‍ ആവശ്യവും അവകാശവുമാണ്‌. പുരുഷനു ആവശ്യമുള്ള ലൈംഗികാവയവങ്ങള്‍ സ്ത്രീയുടെ കയ്യിലും സ്ത്രീക്കുവേണ്ടത്‌ പുരുഷന്റെ കയ്യിലും ആയിപ്പോയത്‌ ആരുടേയും കുറ്റം കൊണ്ടല്ല. ഞാന്‍ എന്റെ പെണ്‍ പാതിയെ അന്വേഷിക്കുന്നത്‌ കുറ്റമാണെങ്കില്‍ ഈ അന്വേഷണത്വര എന്നില്‍ നിക്ഷേപിച്ച പ്രകൃതിയെ പ്രേരണക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കേണ്ടതാണ്‌. ലൈംഗികത ഒരു മനുഷ്യന്റെ അവകാശമാണ്‌. ആരുടേയും ഔദാര്യമല്ല. ലൈംഗികത പാപമാണെന്ന ചിന്തയും നാം കളയേണ്ടതുണ്ട്‌. ലൈംഗികതയുടെ കാര്യത്തില്‍ ആരെങ്കിലും മുന്‍കൈ എടുത്താലെ അതു സാധ്യമാകുകയുള്ളൂ. മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ പലപ്പോഴും പുരുഷനാണ്‌ ഈ മുന്‍ കൈ. മറ്റു ചില ജീവികളിലെങ്കിലും പെണ്ണിനും. എനിക്ക്‌ ലൈംഗിക സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ എങ്ങനേയെങ്കിലും താല്‍പര്യമുള്ള ആളോട്‌ അതു പ്രകടിപ്പിച്ചേ മതിയാകൂ. നോട്ടത്തിലൂടെയോ വാക്കിലൂടെയോ. ഈ ഒരുവിനിമയത്തിന്റെ എല്ലാ സാധ്യതകളേയുമാണ്‌ നിയമം തടയാന്‍ ശ്രമിക്കുന്നത്‌. ഇത്രയും കാലത്തെ സദാചാരം സന്താനോത്പദനോന്മുഖമായ ലൈംഗികതയില്‍ അല്ലെങ്കില്‍ അതില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ലൈംഗികതയിലൂന്നി നിന്നുകൊണ്ടുള്ളതായിരുന്നു.


മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ ലൈംഗികത പലപ്പോഴും പുരുഷന്റെ ആവശ്യമായാണ്‌ വരാറ്‌ എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ തന്നെ പുരുഷന്‍ അധമര്‍ണന്റെ സ്ഥാനത്തും സ്ത്രീ ഉത്തമര്‍ണന്റെ സ്ഥാനത്തും നില്‍ക്കുന്നു. ആവശ്യക്കാര്‍ അധികമുള്ളതിനാല്‍ സ്ത്രീകള്‍ക്ക്‌ അതെങ്ങനേയും വിചാരിച്ചാല്‍ ലഭ്യമാകാവുന്നതേയുള്ളൂ. ഇവിടെ സാംബത്തിക ശാസ്ത്രത്തിലെ ഡിമാന്റ്‌ സപ്ലൈ തിയറി അപ്ലൈ ചെയ്യാവുന്നതാണ്‌. അതിനാല്‍ അധമര്‍ണന്റെ വേവലാതികള്‍ ഉത്തമര്‍ണനും തിരിച്ചും മനസ്സിലാകുകയില്ല. ഒരാള്‍ക്ക്‌ ആവശ്യമുള്ള വസ്ഥുക്കള്‍ കൊണ്ട്‌ അയാളെ സഹായിക്കുന്നത്‌ പുണ്ണ്യകര്‍മമാണ്‌. തന്റെ ആവശ്യങ്ങളെ അംഗീകരിച്ചു കൊടുത്തില്ലെങ്കിലും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവനു നല്‍കിക്കൂടേ. അങ്ങനെ നല്‍കാത്തിടത്ത്‌ അത്തരം ആവശ്യങ്ങള്‍ മറ്റു ചിലതായി പ്രകടിപ്പിക്കപ്പെടുകയും അത്‌ സമൂഹത്തിന്‌ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ ഒരു പൊട്ടിത്തെറിയായി മാറ്റാമെന്നും ഈ പൊട്ടിത്തെറി സമരമാക്കാമെന്നും ഭീകരവാദമാക്കി മാറ്റാമെന്നും മനസ്സിലാക്കിയ പലരും ഇന്നും ഇത്തരം കടും പിടുത്തങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്‌!


മറ്റേതൊരു അവയവം പോലെതന്നെയാണ്‌ ലൈംഗികാവയവും. കാല്‌ നടക്കാനും കണ്ണ്‌ കാണാനും കാത്‌ കേള്‍ക്കാനും എന്നപോലെ ലൈംഗികാവയവങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്‌. അത്രയും പ്രാധാന്യമേ അതിനു കല്‍പ്പിക്കേണ്ടതുള്ളൂ. ഇത്‌ സമൂഹം അംഗീകരിച്ചു തരികയില്ല. ആവശ്യത്തിലധികം നിയന്ത്രണമേര്‍പ്പേടുത്തിക്കൊണ്ട്‌ സ്ത്രീയേയും പുരുഷനേയും രണ്ടു വര്‍ഗങ്ങളാക്കി തിരിക്കുന്നതിനും അതു വഴി പീഡിപ്പിക്കുന്നതിനുമുള്ള അവയവമായി ജനനേന്ത്രിയങ്ങളെ മാറ്റിയിരിക്കുന്നു. ഒരാളുടെ എല്ലാ അവയവങ്ങള്‍ക്കുമെന്നപോലെ ജനേന്ത്രിയങ്ങള്‍ക്കും അയള്‍ക്കില്ലാത്തത്ര സ്വാതന്ത്ര്യം സമൂഹത്തിന്‌ കൊടുക്കേണ്ടതില്ല. ഇത്തരം സമൂഹത്തില്‍ നിന്നും അതുല്‍പാദിപ്പിക്കുന്ന സദാചാരങ്ങളില്‍ നിന്നുമാണ്‌ നിയമങ്ങള്‍ ഉടലെടുക്കുന്നത്‌. അത്‌ മനുഷ്യത്വ വിരുദ്ധമായില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ.


ഇത്രയധികം പൊറുക്കാന്‍ വയ്യാത്തതും അവന്റെ മാത്രം ആവശ്യവുമാണ്‌ ലൈംഗികതയെങ്കില്‍ അതിനെ ചെറുക്കുക വളരെ എളുപ്പമാണ്‌. ആണ്‍കുട്ടികളെ അവനില്‍ സ്ത്രീ വിചാരം മുളക്കുന്ന പ്രായത്തില്‍ ഒരു പ്രത്യേക ഇഞ്ചക്ഷന്‍ നല്‍കി സ്ത്രീ വിചാരം നശിപ്പിച്ചുകളയണം. പിന്നീട്‌ വിവാഹപ്രായമായി എന്ന് സമൂഹത്തിന്‌ തോന്നുമ്പോള്‍ മറ്റൊരു ഇഞ്ചക്ഷന്‍ മൂലം ഈ കഴിവു തിരിച്ചെടുക്കണം. ആവശ്യത്തിന്‌ മക്കളെ ഉത്‌പാദിപ്പിച്ചു കഴിഞ്ഞാല്‍ വീണ്ടും ഇഞ്ചക്ഷന്‍ ചെയ്ത്‌ ഇത്‌ അവസാനിപ്പിക്കണം. ശാസ്ത്രം വിചാരിച്ചാല്‍ ഇത്‌ കഴിയും. അല്ലാതെ പ്രകൃതിയുടെ നിയന്ത്രണം മൂലം അവന്‌ ലഭിച്ചിട്ടുള്ള ഒരു വികാരം കുറ്റമായിക്കണക്കാക്കി അവനെ പരിഹസിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്നത്‌ ക്രൂരതയാണ്‌. എത്ര സമത്വ സുന്ദരമായ ലോകം. എവിടേയും ആരും സ്ത്രീകളെ ഉപദ്രവിക്കുന്നില്ല, പ്രേമിക്കുന്നില്ല, പഞ്ചാര അടിക്കുന്നില്ല എന്തിന്‌ നോക്കുന്നുപോലുമില്ല.


പണ്ടൊക്കെ ലൈംഗികതയിലേക്കു തിരിയാവുന്ന പലകാര്യങ്ങളും ക്രിമിനല്‍ കുറ്റമായിരുന്നു. ഇന്ന് അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്‌. കല്ല്യാണം കഴിക്കട്ടേ എന്നൊരു പെണ്‍കുട്ടിയോടു ചോദിക്കുക, നീ സുന്ദരിയാണെന്ന് അവളോടു പറയുക, നിന്നെ എനിക്കിഷ്ടമാണെന്നു പറയുക, പ്രേമിക്കുക തുടങ്ങി ലെംഗികതയിലേക്കു തിരിയാവുന്ന ലൈംഗികേതരമായ പല കാര്യങ്ങളും കുറ്റമായിരുന്നു. ഇന്നതൊക്കെ ഏറെക്കുറെ കുറ്റത്തിന്റെ പട്ടികയില്‍ നിന്നെടുത്തുമാറ്റിയിട്ടുണ്ട്‌. അന്നൊക്കെ സ്ത്രീകളോട്‌ ഇത്തരം ഗൗരവമായ സംഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു. അതിനൊക്കെ വീട്ടില്‍ ആണുങ്ങളുണ്ട്‌.


ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്‌. ഇതു പറയാന്‍ അവള്‍ പ്രാപ്തയാവണമെങ്കില്‍ സാഹചര്യവുമായി പരിചിതപ്പെട്ട്‌ അവളില്‍ അതിനുള്ള ധൈര്യം ഉത്ഭവിച്ചു വരേണ്ടതുണ്ട്‌.


വെട്ടും തടവും:

ജപ്പാനില്‍ "റൊബോട്ട്‌ ഭാര്യമാര്‍' പണിപ്പുരയിലാണ്‌. വാര്‍ത്ത
അവരെ വിവാഹമാര്‍ക്കെറ്റില്‍ കിട്ടുന്നേടത്തോളമേ ഈ ലേഖനത്തിനു പ്രസക്തിയുള്ളൂ.

കാലവര്‍ഷക്കെടുതി അന്വേഷിക്കാന്‍ വരുന്ന കേന്ദ്രസംഘം തിന്നു മുടിക്കുന്നു. ജി. സുധാകരന്
‍കാലവര്‍ഷക്കെടുതി കഴിഞ്ഞാല്‍ കേന്ദ്ര സംഘക്കെടുതിവാളയാര്‍ ചെക്കുപോസ്റ്റിലെ അഴിമതി അവസാനിപ്പിക്കും.

തോമസ്‌ ഐസക്ക്‌
തോമസ്‌ ഐസക്‌ ഒരു സ്വപ്നജീവിയാണ്‌. അറബിക്കടല്‍ കല്ലിട്ടു നികത്തുന്നത്‌ അതിനേക്കാള്‍ എളുപ്പം.

Thursday, July 19, 2007

കോടികള്‍ കൊണ്ടുള്ള കോഴക്കളിയും ചില പ്രത്യയശാസ്ത്ര ഉത്തരങ്ങളും

പ്രത്യയശാസ്ത്ര ഉത്തരങ്ങള്‍ എന്നാല്‍ ഏതു ചോദ്യങ്ങള്‍ക്കും നല്‍കവുന്ന ചില ഉത്തരങ്ങള്‍ എന്നു ചുരുക്കം. ഇങ്ങനെ ചില വിദ്യകള്‍ പഠിക്കുന്ന കാലത്ത്‌ അറിഞ്ഞിരുന്നെങ്കില്‍ പല നാണം കെട്ട ജയങ്ങളും ഒഴിവാക്കാമായിരുന്നു. അതായത്‌ ജസ്റ്റ്‌ പാസ്സുകള്‍. ലിസ്സും സന്റിയാഗോയും ദേശാഭിമാനിക്ക്‌ പെപ്സിയും സാന്റ്‌വിറ്റ്ചും അടിക്കാന്‍ പോക്കറ്റുമണി നല്‍കി എന്നതാണ്‌ പ്രശ്നം. അത്‌ ഈ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും മനസ്സിലാകാഞ്ഞിട്ടാണ്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ അതിന്റേതായ ചില ശൈലികളുണ്ട്‌. അത്‌ കമ്മിറ്റികളിലെടുക്കുന്ന തീരുമാനങ്ങള്‍ പുറത്തു പറയാറില്ല. (പുറത്തു പറയാന്‍ കൊള്ളാവുന്ന തീരുമാനങ്ങളല്ല ഉള്ളില്‍ നിന്നെടുക്കുന്നത്‌ എന്ന് ദോഷൈക ദൃക്കുകള്‍. അകത്ത്‌ ഏതാനും ചിലയാളുകള്‍ ചേര്‍ന്നു പുറത്തുള്ള ബഹുഭൂരിഭാഗത്തിനു വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ ആത്യന്തികഫലം അനുഭവിക്കുന്ന പൊതുജനം അറിയാന്‍ അവകാശമുണ്ട്‌ എന്നതല്ലേ ജനാധിപത്യ മര്യാദ. ഓ ബൂര്‍ഷ്വാ ജനാധിപത്യ മര്യാദ)



മുകളിലെ സമാന്യമായി പറഞ്ഞ നിബന്ധനകളില്‍ നിന്നേ ഈ പാര്‍ട്ടികളെ സമീപിക്കാവൂ.ഇനി ഈ വിവാദങ്ങള്‍ക്കുള്ള (ഇത്തരത്തിലുള്ള ഏതു വിവാദങ്ങള്‍ക്കും) ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ ഏതുവിവാദങ്ങള്‍ക്കും ഉപയോഗിക്കാം.കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉള്ളവരില്‍ നിന്നു പിടിച്ചെടുത്ത്‌ ഇല്ലാത്തവര്‍ക്ക്‌ നല്‍കുന്നു. സാന്ദിയാഗോ മര്‍ട്ടിനും ലിസ്സുമൊക്കെ ഉള്ളവരാണ്‌. (നേരത്തെ മണിച്ചനും ഉള്ളവരില്‍ പെട്ടയാളായിരുന്നു. അദ്ദേഹം ഇല്ലാത്തവനായി അകത്തു കടക്കുന്നതിനുമുന്‍പ്‌ നാം നമുക്കു വേണ്ടതു പിടിച്ചെടുത്തു, ലാവ്ലിനും അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പിടിച്ചിട്ടുണ്ടത്രെ)



ദേശാഭിമാനി ഒരു പത്രസ്ഥാപനമാണ്‌. അതിന്‌ പരസ്യ ഇനത്തില്‍ പണം വാങ്ങിക്കാം.(മാര്‍കിസ്റ്റു പാര്‍ട്ടിയുടെ ദേശാഭിമാനിപോലുള്ള ഇത്തരം പ്രൊഫഷണല്‍ കൈക്കൂലി ഏജന്റുകളുടെ പണിയായിരുന്ന് പണ്ട്‌ കരുണാകരന്റെ കാലത്തെ പിച്ച ബഷീറിനെപോലുള്ള അമേച്വറുകള്‍ ചെയ്തത്‌)

എന്നാപ്പിന്നെ എന്തിനാ ഇങ്ങനെ വാങ്ങിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കിയത്‌ ?

ഈ ചോദ്യത്തിന്‌ ഇന്നത്തെ ഉത്തരം ഞങ്ങളുടെ പാര്‍ട്ടി തെറ്റു ചെയ്തത്‌ കണ്ടാല്‍ ഏതു കൊമ്പനായലും പുറത്താക്കും. പാര്‍ട്ടി അയാളെ ശിക്ഷിച്ചു.

ഈ അധികാരം എല്ലാ പാര്‍ട്ടികള്‍ക്കും എല്ലാ കേസ്സിനും ബാധകമാണോ സഖാവേ?

മയാവതിക്ക്‌ പ്രവര്‍ത്തകര്‍ വീടുവെക്കനയച്ച അമ്പത്തിരണ്ടു കോടിയും ജയലളിതയുടെ...എങ്കില്‍ പിന്നെ നമ്മുടെ ഭരണ ഘടനയങ്ങു നശിപ്പിച്ചു കളയാം ഇല്ലേ?



അതിനു മുന്‍പ്‌ നാളെ ഇക്കാര്യത്തിനു പറിയേണ്ട മറുപടി കേള്‍ക്കൂ. ദേശഭിമാനി കോഴ പ്രശ്നത്തില്‍ പാര്‍ട്ടിക്കു തെറ്റു പറ്റി.

പാലോറ മാതയില്‍ നിന്നല്ലെസഖാവേ നാമാദ്യം...

സഖാവേ പാലോറ മാത പശുക്കുട്ടിയെ തന്ന കാലത്ത്‌ മേല്‍പ്പറഞ്ഞവര്‍ നമുക്കു സംഭാവന തന്നിരുന്നില്ല. അന്നവര്‍ നമുക്കു സംഭാവന തരേണ്ടിയിരുന്ന പശുക്കുട്ടിയെ വളര്‍ത്തി എന്നു കരുതൂ ഇന്നേക്ക്‌ അതിന്റെ മക്കള്‍ തിലക പരമ്പരകളെ വിറ്റും അവയുടെ പാല്‍ കറന്നു വിറ്റും രണ്ടും മൂന്നും കോടിയില്‍കൂടുതലുണ്ടാക്കി കാണണം. അപ്പോള്‍ സന്റിയാഗൊ മാര്‍റ്റിനും ലിസ്സും നമുക്കു തന്നത്‌ പശുക്കുട്ടികളെ തന്നെ. ഈ ഉത്തരവും പോരെങ്കില്‍ എല്ലാ പത്രങ്ങളും പണം വങ്ങാറുണ്ട്‌. കണിച്ചുകുളങ്ങര കേസ്സില്‍ രമേഷ്‌ വങ്ങിയില്ലേ, രണ്ട്‌ അല്ല മൂന്നു അല്ല പത്തുകോടി.

എന്റെ ലെനിന്‍ മുത്തപ്പാ രമേഷും മഞ്ഞപ്പത്രങ്ങളും ഇനിയും കൈക്കൂലിവങ്ങണേ ഭഗവാനെ.

രണ്ട്‌ മുദ്രാവാക്യങ്ങളും കൂടിപ്പിടിച്ചോ

ഞങ്ങളെ പത്രം കോഴ വാങ്ങ്യാല്‍

നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ

കുട്ട്യോളായാല്‍ കോണോം കക്കും

അറിയാനായാല്‍ കൊണ്ടക്കൊടുക്കും

പോരെ

തല്‍ക്കാലം ധാരാളം. സഖാവെ ഈ കുത്തകക്കമ്പനികള്‍ക്ക്‌ റീട്ടൈല്‍ വ്യാപരരംഗം തുറന്നു കൊടുത്തതിന്‌ എന്തു മറുപടി പറയും.

സഖാവേ കുത്തകകള്‍ക്ക്‌ നാമല്ല കേന്ദ്രമാണ്‌ വാതില്‍ തുറന്നു കൊടുത്തത്‌. അത്‌ ആഗോളവത്കരണത്തിന്റെ ഫലമായി.

നിക്കട്ടെ നിക്കട്ടെ, നമ്മുടെ ഭരണത്തിലുള്ള പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും എന്തിനാണ്‌ ഇവയ്ക്ക്‌ അനുമതി നല്‍കിയത്‌?

ഇതാണ്‌ ഭൂര്‍ഷ്വാ മുതലാളിത്ത ഭരണകൂടങ്ങള്‍ നല്‍കുന്ന സമ്മതം പോലെയല്ല തൊഴിലാളിവര്‍ഗത്തിന്റെ അനുമതി എന്നു പറഞ്ഞത്‌. രണ്ടും ഒരുപോലെ കാണരുത്‌. ഒന്ന്. തൊഴിലാളിവര്‍ഗം നല്‍കുന്നത്‌ ലാല്‍സമ്മതമാണ്‌. അതായത്‌ കുത്തകകളോടു സന്ധിയില്ലാത്തസമരം എന്നതാണല്ലോ തൊഴിലാളിവര്‍ഗ മുദ്രാവാക്യം. സംശയമില്ലല്ലോ. ഇങ്ങനെ സമരം ചെയ്യാന്‍ സഖാക്കള്‍ക്ക്‌ കുത്തകകളെ കിട്ടണ്ടെ. അതിന്‌ നമ്മുടെ നാട്ടിലെ കണാരനും കോമനും അമേരിക്കയിലേക്കു പോകനാവുമോ? പിന്നെന്താണു വഴി? നാം അവരെ ഇങ്ങോട്ടു വിളിച്ച്‌ വരുത്തുന്നു. ശത്രുവിനെ മുഖത്തോടുമുഖം വാരിക്കുന്തങ്ങളുമായി നാം നേരിടുന്നു. പരാജയപ്പെടുത്തുന്നു.

രണ്ട്‌, ഇവിടെ ഒരു ഭാഗത്ത്‌ നമ്മുടെ സര്‍ക്കാരുകള്‍ സമ്മതം കൊടുത്തു കൊണ്ട്‌ വരുന്ന കുത്തകകളെ നാം സമരം ചെയ്തു നശിപ്പിക്കും. അങ്ങനെ സമരവും ഭരണവും എന്ന നമ്മുടെ ആശയം നടപ്പിലാക്കും.

മൂന്ന്‌. കുത്തകകള്‍ അപകടകാരികളാണെന്ന് സാധാരണക്കാരന്‌ ബോധ്യമാകണമെങ്കില്‍ അവന്‍ പ്രത്യക്ഷത്തില്‍ അത്‌ അനുഭവിക്കണം. അതിനും കുത്തകകള്‍ വന്നേ പറ്റൂ. നാം നേരത്തെ കൊക്കക്കോലയെ കൊണ്ടുവന്നു. അവരെ നാം സമരം ചെയ്തു നശിപ്പിച്ചു. (അവര്‍ക്ക്‌ ഒരു രോമം പോലും കൊഴിഞ്ഞില്ല എന്നൊക്കെ നമ്മുടെ ശത്രുക്കള്‍ നമ്മുടെ സമരത്തെ വിലകുറച്ചുകാണിക്കാന്‍ നടത്തുന്ന വില കുറഞ്ഞ പ്രചാരണങ്ങളാണ്‌. രോമം മുതലായ പദങ്ങള്‍ സാസ്കാരിക വിപ്ലവത്തിന്‌ ശേഷം മാര്‍ക്സിയന്‍ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്‌) അവരുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി നാം എത്ര ക്ലസ്സെടുത്തതാണ്‌ പണ്ടൊക്കെ. ആര്‍ക്കെങ്കിലും ബോധ്യമയോ? ഇപ്പോള്‍ മനസ്സിലായില്ലെ. ഇപ്പോള്‍ റിലയന്‍സിന്‌ അനുമതി കൊടുത്തു. ഉശിരുണ്ടെങ്കില്‍ നമ്മുടെ ബഹുജനശക്തികൊണ്ട്‌ അവരെ തുരത്തണം.

അപ്പോള്‍ സഖാവേ ഇതൊന്നും ഒരിക്കലും ഭൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ മനസ്സിലാവുകയില്ല. എനിക്കും. ലാല്‍സലാം.



വാല്‍

എന്റെ പരിചയത്തില്‍ ഒരു സൗദിയുണ്ടായിരുന്നു. പേര്‌ നവരാസ്‌. അയാള്‍ വിസ കൊടുത്തിരുന്നവര്‍ക്ക്‌ വെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു. എന്തെങ്കിലും പണിയെടുത്ത്‌ നക്കാപ്പിച്ച ജീവിതം നയിക്കാനാണെങ്കില്‍ ഞാന്‍ വിസ തരില്ല. നിങ്ങള്‍ കള്ളു ബിസിനസ്സു ചെയ്യണം, പെണ്‍വാണിഭം നടത്തണം, തയ്‌ലന്റ്‌ ലോട്ടറി, നാടകുത്ത്‌, ചട്ടികളി, ആനമയിലൊട്ടകം, പിടിച്ചുപറി എല്ലാം നടത്തണം. എനിക്കതിനനുസരിച്ച്‌ കഫാലത്‌ തന്നാല്‍ മതി. കേസ്സൊക്കെ ഞാന്‍ നോക്കിക്കൊള്ളാംപാവം നവരാസ്സിപ്പോള്‍ അകത്താണെന്നാണ്‌ കേള്‍വി.